മഞ്ചേരി ഒളിപ്പിച്ച് വെച്ച അപൂർവ്വ സൗന്ദര്യങ്ങളെക്കുറിച്ച് മുമ്പൊരിക്കൽ സൂചിപ്പിച്ചിരുന്നു. അതിൽ ഒന്നാമത്തേത് കുന്നത്തമ്പലവും പരിസരവുമാണ്. അഞ്ച് വർഷം മുമ്പ് മാത്രമാണ് ആ വശ്യ സൗന്ദര്യം തീർത്ഥക്കരപ്പാപി യായ എന്റെ മുമ്പിൽ മറ നീങ്ങിയത്. മുറ്റത്തെ മുല്ലയുടെ സൗരഭ്യം മനസിലാക്കി തരാൻ ഒരു പരദേശി വേണ്ടിവന്നു. എന്റെ ആത്മമിത്രമായ കൊട്ടാരക്കരക്കാരൻ രാധാകൃഷ്ണ കുറുപ്പ് ജില്ലാ കോടതിയിൽ സീനിയർ സൂപ്രണ്ടായി സ്ഥലം മാറിയെത്തി. ചാർജെടുത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ കുന്നത്തമ്പലത്തിൽ ദർശനം നടത്തിയ അദ്ദേഹം അവിടത്തെ സൗന്ദര്യ കാഴ്ചകൾ വർണ്ണിക്കാൻ തുടങ്ങി. കാവും കുളങ്ങളും കൈകോർത്ത ആ പരിസ്ഥിതിയെ കുറിച്ച് എത്ര പറഞ്ഞാലും കുറുപ്പു സാറിന് മതിയാവില്ല . തെക്കെ ഗോപുരത്തിൽ കൂടി മാത്രം അവിടേക്ക് പോയിരുന്ന എനിക്ക് അദ്ദേഹം വർണിക്കുന്നത്ര സൗന്ദര്യ മൊന്നും അവിടെ കാണാനായില്ല. നമ്മൾ മലബാറുകാർ തെക്കർക്ക് ഉണ്ടെന്ന് വൃഥാ ആരോപിക്കുന്ന ബഡായിവർത്തമാനത്തിൽ ഉൾപ്പെടുത്തി ഞാനതിനെ മനസ്സ് കൊണ്ട് നിരാകരിച്ചു. എന്നാൽ ഒരു ദിവസം കുറുപ്പ് സാറിന്റെ നിർബന്ധ ത്തിന് വഴങ്ങി അദ്ദേഹത്തോടൊപ്പം കുന്നത്തമ്പലത്തിലേക്ക് പോയി. അന്നത്തെ യാത്ര പതിവിന് വിപരീതമായി വടക്കെ ഗോപുര ത്തിലൂടെയായിരുന്നു .എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല . ഇത്ര കാലവും കണ്ണുകളെ മറച്ച നിന്ന സുന്ദര കാഴ്ചകൾ ഒന്നൊന്നായി പീലി വിടർത്തിയാടി.മകരകൊയ്ത്ത് കഴിഞ്ഞ നെൽവയലുകളിൽ അന്നം തേടിയെത്തിയ അസംഖ്യം പക്ഷി ക്കൂട്ടങ്ങൾ. ചെറിയൊരു ശബ്ദം കേട്ടാൽ പോലും കാറ്റിൽ ഉലയുന്ന, വെള്ളസ്സാരി പോലെ ഒരേ ദിശ നോക്കി പറക്കുന്ന വെള്ളക്കൊറ്റി കൾ . പരസ്പരം കലഹിക്കുന്ന പൂത്താങ്കിരികൾ, കുളക്കോഴികൾ, കാക്കകൾ , വള്ളികളിൽ ഊഞ്ഞാ ലാടുന്ന കുഞ്ഞൻകുരങ്ങന്മാർ, കരിയിലകൾക്കിടയിലൂടെ തല നീട്ടുന്ന ഇഴജന്തുക്കൾ , ഒരു മയിലി നേയും കീരിയേയും കൂട്ടത്തിൽ കണ്ടു. പല നിറത്തിലുള്ള ശലഭങ്ങളെ കണ്ടു .ചിറ്റി പിണഞ്ഞ് കിടക്കുന്ന വള്ളിക്കാടുകൾക്കുള്ളിലെ കുളിർമ. അപൂർവ്വവും ജൈവികവുമായ ആവാസവ്യവസ്ഥ കണ്ട് അത്ഭുത പരതന്ത്രനായി ഞാൻ സ്വയം മറന്ന് തെല്ലിട നിന്നു .പ്രശാന്തിയുടെ വനഗന്ധം പരത്തുന്ന ഇവിടം മഞ്ചേരി യുടെ ശ്വാസകോശം തന്നെയാണ് എന്ന് തോന്നിയ നിമിഷം.കത്തുന്ന ചൂടിലും വറ്റാത്ത വെള്ളം . ഇതിനിട യിലൂടെ കയറി പോകാൻ പണിത 124 കരിങ്കൽ പടവുകൾ . സാന്ദര്യത്തിന്റെ ഈ കേദാര ഭംഗി കാണിച്ചു തരാൻ ഒരു കൊട്ടാരക്കരക്കാരൻ വേണ്ടി വന്നല്ലോ എന്നോർത്തപ്പോൾ ശരിക്കും നാണം തോന്നി.ഈ സുന്ദര കാഴ്ച ഇങ്ങനെ തന്നെ കാലാകാലം നിലനില്ക്കണേയെന്ന് മാത്രം കുന്നത്തമ്മയോട് പ്രാർത്ഥിച്ചാണ് അന്നാപടവുകൾ തിരിച്ചിറങ്ങിയത്

മകരക്കൊയ്ത്ത് കഴിഞ്ഞാൽ മധ്യകേരളത്തിലെ ദേവീക്ഷേത്രങ്ങ ളിലെല്ലാം നടക്കുന്ന ഉത്സവമാണ് പൂരം. കുന്നത്തമ്പലത്തിലെ ഉത്സവം മഞ്ചേരിപൂരമാണ് .മഞ്ചേരി എന്ന പേരിന്റെ വ്യൽപ്പത്തി മാൻമേഞ്ഞ ചേരി എന്നാണെന്ന് ചിലർ പറയുന്നു. എന്നാൽ നാലു പാടുമുള്ള വയലുകളിൽ നിന്ന് കൊയ്ത നെല്ല് കുത്തി അരിയാക്കി, മഞ്ചയിൽ സൂക്ഷിച്ച സ്ഥലം എന്നാണെന്ന് വേറെ ചിലർ അഭിപ്രായപ്പെടുന്നത്. മകരക്കൊയ്ത്തു കഴിഞ്ഞ കുംഭം മീനം, മേടം മാസങ്ങൾ നമ്മുടെ ഗ്രാമങ്ങൾക്ക് ഉത്സവകാലമാണ്. ധാന്യം വിളയുന്ന പാടത്ത് നിന്നാണ് പാട്ടുണ്ടായത്.പാട്ടിൽ നിന്നാണ് ആട്ടമുണ്ടായത് .ആടി പാടി ആനന്ദിച്ച്പണിയുന്നതായിരുന്നു പ്രാചീനഗോത്രങ്ങളിലെ രീതി. വിളവെടുത്ത ധാന്യം മണ്ണിനടിയിൽ മഞ്ചയുണ്ടാക്കി പശ മണ്ണ്’ തേച്ച് പിടിപ്പിച്ച് കൃമികീടങ്ങൾ വരാത്ത വണ്ണം അടപ്പിട്ട് സൂക്ഷിക്കുന്ന രീതി ഇന്നും അട്ടപ്പാടിയിലുണ്ട്. അത്തരം മഞ്ചകൾ സൂക്ഷിച്ച ചേരി യാവാം മഞ്ചേരി.

ക്ഷേത്രം എന്ന വാക്കിന് വയൽ എന്ന് കൂടി അർത്ഥമുണ്ട്. മഞ്ചേരി പൂരത്തിൽ കാണുന്ന വിവിധ ചടങ്ങുകൾ കൃഷിയുമായി ബന്ധപ്പെട്ട താണ്. മുളയറയിൽ വെച്ച് നവധാന്യ ങ്ങൾ മുളപ്പിക്കുന്നത് പൂരത്തിലെ പ്രധാന ചടങ്ങാണ്. അവ മുളപ്പിച്ച് മണ്ണിന്റെ ഊർവ്വരത നിലനിർത്തുന്നതും വിളവെടുത്ത് സമൂഹത്തിൽ വിതരണം ചെയ്യുകയും ഉൽസവത്തിന്റെ ഉദ്ദേശം തന്നെ. നിറപുത്തരി, ഇല്ലം നിറ തുടങ്ങിയ ആചരണങ്ങൾക്ക് ഇവിടെ വലിയ പ്രാധാന്യമുണ്ട് . ആരാധനകളുടെ ഗോത്രവൈവിധ്യ ങ്ങ ൾ പരസ്പരം കൈക്കൊർക്കുന്ന എത്രയോ കാഴ്ചകൾ മഞ്ചേരി പൂരത്തിൽ ദർശിക്കാം. സകല ജന്തുപക്ഷിവൃക്ഷ ജാലങ്ങൾക്കും സുരക്ഷാവലയമൊരുക്കി നില്ക്കുന്ന ഏറാട്ട്കാളൻ എന്ന മലദൈവം ഏറനാട്ടിന്റെ രക്ഷാധികാരിയായി ക്ഷേത്ര മതിലിന് പുറത്ത് വടക്ക് പടിഞ്ഞാറ്ഭാഗ ത്തായി നിലകൊള്ളു ന്നു.ഏറാട്ട് കാളൻ സാക്ഷാൽ ശിവൻ തന്നെ. കന്നുപൂട്ടുന്ന മൂരികളെ ഏര് എന്ന് പഴയ കൃഷിക്കാർ വിളിച്ചിരുന്നത് ഓർക്കുമല്ലോ? ഏരാട്ടുന്ന കാളൻ ശിവൻ തന്നെയാണ്. കാളയാണല്ലോ ശിവ വാഹനം .നന്ദിയെന്ന കാളയില്ലാതെ ശിവന് എവിടെയാണ് ക്ഷേത്രമുള്ള ത്? പഴയ കാലത്തെ കൃഷിയിൽ ഒഴിച്ചുകൂടാനാവാത്തത് കന്നുകാലി കളായിരുന്നു .
പൂതം, നായാടി പൂതം, കാള ,ചാലിയ ക്കുതിര എന്നിവ മഞ്ചേരി പൂരത്തിന് മാറ്റ് കൂട്ടുന്ന കാഴ്ചകളാണ്. വേട്ടേക്കോട് അരുകീഴായ,കോട്ടുപറ്റ, മേലാക്കം, നറുകര, വള്ളിക്കാംപറ്റ എന്നീ ദേശ ങ്ങ ളി ലെ പൂതങ്ങളും കുമ്പിടാൻ ഇവിടെയെത്തും.ഓരോ സമൂഹത്തിനും പൂരം നടത്തിപ്പിന് സവിശേഷമായ അവകാശങ്ങൾ കൊടുത്തിട്ടുണ്ട് .അക്കാലത്ത് നില നിന്ന ബഹുസ്വരതക്ക് ഇതിൽപ്പരം എന്ത് ദൃഷ്ടാന്തമാണു വേണ്ടത്? കൊടികെട്ടാൻ മുള കൊണ്ടുവരുന്ന വരും ധാരത്തട്ട, പാത്രിക എന്നിവ കൊണ്ടു വരുന്നവരുമുണ്ട്.കുടങ്ങൾ , മൺപാത്രങ്ങൾ എന്നിവയുണ്ടാക്കി കൊണ്ടുവരാൻ അവകാശമുള്ള പാണായി ദേശത്തെ കുംഭാരന്മാരു ണ്ട്. പൂർവ്വകാലത്ത് ക്ഷേത്രത്തിലേ ക്ക് എണ്ണ എത്തിച്ചിരുന്നത് വേട്ടേക്കോട്ടുള്ള വട്ടപ്പറമ്പ് എന്ന സ്ഥലത്ത് സ്ഥാപിച്ച ചക്കാട്ടിയിട്ടാ യിരുന്നു .
വട്ടത്തിലുള്ള ശ്രീകോവിലാണ് ഇവിടെയുള്ളത്. ഇത്തരം ക്ഷേത്ര ങ്ങൾ കേരളത്തിൽ വളരെ കുറവാ ണ്. ശ്രീകോവിലിനും മണ്ഡപത്തിനും മുകളിൽ ചെമ്പു പലകയടിച്ചിട്ടുണ്ട്, ശ്രീകോവിലിന് ആറ് പടികളുണ്ട്. ആറ് കാര്യങ്ങൾ ഉപേക്ഷിച്ച് ദേവിയെ ഉപാസിക്കുന്ന ഭക്തന് എല്ലാ ഐശ്വ ര്യങ്ങളും പ്രദാനം ചെയ്യുന്ന കുന്നത്ത മ്മയുടെ പെരുമക്ക് പഴമക്കാരുടെ അനുഭവസാക്ഷ്യമുണ്ട്.കാമം, ക്രോധം, മോഹം, മദം, ലോഭം, മാത്സര്യം എന്നീ ആറ് പടികൾ കയറി യാൽ മാത്രമേ ആ സവിധത്തി ൽ ചെല്ലാനാവൂ. നമ്മുടെ മുത്തശ്ശിമാർ പാടാറുള്ള ” പടിയാറും കടന്നവിടെ ചെല്ലുമ്പോൾ ശിവനെ കാണാകും ശിവശംഭോ ” എന്നൊരു കിർത്തന മുണ്ട്. അവിടെ ചെന്നെത്താനുള്ള ശ്രമമാകട്ടെ ഓരോ പൂരക്കാലവും.

Author: Suresh Babu Vilayil
You may also like
-
Chengannur Mahadeva Temple: The Sacred Abode Where Shiva and Parvati Are Worshipped as One Living Presence
-
Netherlands Returns Chola-Era Anaimangalam Copper Plates, Restoring a Priceless Chapter of Tamil Maritime History
-
Aranmula Parthasarathy Temple: The Krishna Shrine Where Mahabharata, Pamba and Kerala’s Temple Culture Meet
-
Cheran Senguttuvan: The Chera King Who Turned Kannagi into a Goddess of Justice
-
Nedum Cheralathan — The Sangam Age Emperor Who Challenged Kings Across Land and Sea